Monday, 4 December 2017

സീനിയർ മാൻട്രേക്ക്

സീനിയർ മാൻട്രേക്ക്

ഓഫീസ് വിട്ടു വരുമ്പോൾ ഒരു ചപ്പാത്തിപ്പലക വാങ്ങിവരണം ട്ടോ!  ഒരു വിധം ജോലി തീർത്ത് ഓഫീസിൽ നിന്നും ഇറങ്ങാനുള്ള തത്രപ്പാടിൽ ഫോൺ കോൾ സഹധർമ്മിണിയുടേതായിരുന്നു'. ഓർമ്മശക്തി കുടുതലുള്ളതിനാൽ എന്തിനും ഒരു ലിസ്റ്റ് തയ്യാറാക്കുക പതിവായിരുന്നു.  എന്നാൽ ഇന്ന് രാവിലെ ഉണ്ടാക്കിയ ലിസ്റ്റും എടുക്കാൻ മറന്നു പോയി. അതിലെ പ്രധാനപ്പെട്ട ഐറ്റമാണ് സഹധർമ്മിണിയുടെ ഫോൺ കോളിന് കാരണമാക്കിയത്. ഏതായാലും നഗരത്തിലെ ഒരു പ്രധാനപ്പെട്ട കടയിൽ തന്നെ കയറി .ആവശ്യം അറിയിച്ചപ്പോൾ അൽപം പുഛ ഭാവത്തോടെ യാണെങ്കിലും  യുണിഫോമിട്ട സെയിൽസ് ഗേൾ പാക്കറ്റിൽ നിന്നും  എടുത്തു കാണിച്ചു തന്നു 550 രൂപയേ ഉള്ളു. പിന്നെ ഒരു കമന്റ് ഇതൊന്നും ആരും വാങ്ങാറില്ല സർ എല്ലാവരും ഇലക്ട്രിക്ക് ചപ്പാത്തി മെയ്‌ക്കർ ആണ് വാങ്ങുന്നത് വെറും 2200. രൂപയേ ഉള്ളു. ഗോതമ്പിന്റെ ബോള് വെച്ച് ഒന്നമർത്തുകയേ വേണ്ടൂ ചപ്പാത്തി റെഡി. കൊള്ളാമല്ലോ!  അപ്പോഴാണ് നനു നനുത്ത ചപ്പാത്തി പൊള്ളി വരുന്ന ചപ്പാത്തി മെയ്ക്കറിന്റെ Tv പരസ്യം ഓർമ്മ വന്നത്. എന്നാൽ പാക്ക് ചെയ്തേക്കു.. പിന്നെ ഒന്നും ആലോചിച്ചില്ല. അവരുടെ മുമ്പിൽ അഭിമാനവും സംരക്ഷിച്ചു.. സഹധർമ്മിണിയ്ക്ക് ഒരു സർപ്രൈസു മാകട്ടെ - ATM ഉപയോഗിച്ചു ബില്ലു ചെയ്തു പുറ്രത്തിറങ്ങുന്നതിനു മുമ്പ് അതാ  യഥാർത്ഥ സർപ്രൈസ്
അങ്ങേ തലയ്ക്കൽ നിന്നും സഹധർമ്മിണിയുടെ വിളി.. എന്റെ അക്കണ്ടിൽ നിന്നും പണമെന്തിനാ എടുത്തത്. ഞാനൊരു വള വാങ്ങാൻ വെച്ചതായിരുന്നു
വെളുക്കാൻ തേച്ചത് പാണ്ടായോ?  ഏതായാലും ഒരു വിധം അനുനയിപ്പിച്ചു. 
സാരമില്ല ഒക്കെ ശരിയാവും രാവിലത്തെ പീക്ക് അവറിൽ ഈ ചപ്പാത്തി മെയ്ക്കർ ജീവിതം തന്നെ മററ്റിമറിയ്ക്കും പ്രത്യാശയോടെ വീട്ടിലെത്തി.  പൊതികെട്ടഴിച്ച്,ഒരു മാർക്കറ്റിങ്ങ് എ ക്ലിക്യൂട്ടിവിന്റെ ചാതുര്യത്തോടെ എല്ലാം വിശദമായി  ധരിപ്പിച്ചു. അങ്ങനെ ഒരു വലിയ തീപ്പൊരി മുളയിലേ കെട്ടടങ്ങി.
 പ്രഭാതമായി. " മെമോ ഓഫ് ഡിസ്ട്രിബ്യൂഷൻ ഓഫ് വർക്ക്" പ്രകാരം ചപ്പാത്തി പരത്തുന്ന ജോലിയിൽ നിന്ന് ഒഴിവായ സന്തോഷത്തിൽ ഉമ്മറത്ത് പത്രപാരായണത്തിനിരുന്നു. ചൂടോടെ പത്രം വായിക്കാൻ കഴിഞ്ഞ ആദ്യ ദിനം !
ചപ്പാത്തി മെയ്ക്കർ കമ്പനിയ്ക്ക് സ്തുതി പറഞ്ഞ് പാരായണം തുടങ്ങി.
സുകുവേട്ടാ!
അടുക്കളയിൽ നിന്ന് സഹധർമ്മിണിയുടെ വിളി കേട്ട് ഓടിച്ചെന്നു.
ഈ സാധനം വാങ്ങിയ കടയിൽ തന്നെ കൊടുത്ത് കാശ് തിരിച്ച് വാങ്ങിക്കോളു . ഇത് ശരിയാവുന്നില്ല പാളക്കഷണം പോലുള്ള ചപ്പാത്തി കാണിച്ച് സഹധർമ്മിണി പൊട്ടിത്തെറിച്ചു.
പാവം വളയ്ക്ക് വേണ്ടി വെച്ച പണം പോയതും പോര പിന്നെ 8 ന്റെ പണിയും!
അതൊരു തീപ്പൊരിയുടെ തുടക്കമാവാതിരിക്കാൻ അറിഞ്ഞ മന:ശാസ്ത്രം മുഴുവൻ പ്രയോഗിച്ചു. അല്ലെങ്കിലും  രണ്ടു കൈ കൂട്ടി അടിച്ചാലല്ലേ ശബ്ദം ഉണ്ടാവു!
എതായാലും അന്നു തന്നെ സാധനം പാക്ക് ചെയ്ത്, ഓഫീസിലേയ്ക്ക് പോകുന്ന വഴി അതേ കടയിൽ കയറി.  ഒരു കസ്റ്റമറെ കണ്ടപ്പോൾ ഓടി വന്ന സെയിൽസ് ഗേൾ കയ്യിലിരുന്ന പാക്കറ്റ് കണ്ടപ്പോൾ അൽപം വേഗത കുറച്ചു.
എന്തു പറ്റി സർ
അവരുടെ ചോദ്യം.
കാര്യം ധരിപ്പിച്ചപ്പോൾ  സാധനം വാങ്ങി മാനേജരുടെ അടുത്ത കൊണ്ടു പോയി തിരിച്ചും മറിച്ചു നോക്കി പിന്നെ മാനേജർ പറഞ്ഞു.
ക്ഷമിക്കണം ഇത് ഉപയോഗിച്ചതിനാൽ തിരിച്ചെടുക്കില്ല.
കേട്ടപാതി ഒരു മിന്നൽ പിണർ കണ്ണിലൂടെ കടന്നു പോയി.
സഹധർമ്മിണി-..വള -..പീക്ക് അവർ  !
അല്ലാ ഇന്നലെ ഒന്ന് ചൂടാക്കി കാണിച്ചതലേയുള്ളു
ഞെട്ടലിൽ നിന്ന് വിമുക്തി നേടിയപ്പോൾ മാനേജരോട് ചോദിച്ചു.
പിന്നെ ചപ്പാത്തിയുണ്ടാക്കി കാണിച്ചു തരണമായിരുന്നോ? നല്ല കോളായി
മാനേജർ ആക്രോശിച്ചു. ഇന്നലെ പുഞ്ചിരിയോടെ 2200 ഉലുവ എണ്ണി വാങ്ങി ചായ ഓഫർ ചെയ്ത ആളു തന്നെയാണോയെന്ന് സംശയം തോന്നി.
ഏതായാലും സാവധാനത്തിൽ അതുമെടുത്ത് പുറത്തേയ്ക്ക് കടന്നു.
ഏതായാലും സാധനം ഓഫീസിൽ കൊണ്ടു വെച്ചു. കാര്യം തിരക്കിയ സഹപ്രവർത്തകർ തങ്ങളുടെ വീടുകളിൽ മൂലക്ക് കിടക്കുന്ന ഈ സാധനത്തെപ്പറ്റി പറഞ്ഞപ്പോൾ അൽപം ആശ്വാസമായി.
ഏതായാലും ഈ കുടുംബം കലക്കിയെ വീട്ടിലേക്കെടുക്കുന്ന പ്രശ്നമില്ല എന്ന് തീരുമാനിച്ച്  ഭദ്രമായി  ഒരിടത്തു വെച്ചു.
പിന്നീട്,സുഹൃത്തിനോട് കടം വാങ്ങിയ 2200 രൂപ സഹധർമ്മിണിയുടെ അക്കൗണ്ടിൽ ഇട്ടു.
വൈകുന്നേരം തിരിച്ചു വരാൻ തുടങ്ങുമ്പോൾ  സഹധർമ്മിണിയുടെ ഫോൺ കോൾ
സുകുവേട്ടാ അവർ അത് തിരിച്ച് എടുത്തു അല്ലേ
പണം അക്കൗണ്ടിൽ വന്നു.
ങ്ഹാ! രക്ഷപ്പെട്ടു.
അണ പൊട്ടിയ ദു:ഖവും രോഷവും അടക്കി മറുപടി പറഞ്ഞു.
ഓഫീസിൽ നിന്ന് പുറത്തിറങ്ങുമ്പോൾ  പ്യൂൺ "സീനിയർ മാൻട്രേക്കുള്ള" പൊതിയെടുത്ത്  അതാ ഓടി വരുന്നു
സർ  ഇതെടുക്കാൻ മറന്നു പോയോ?
ഒരു തരത്തിലും ജീവിക്കാൻ സമ്മതിയ്ക്കില്ല അല്ലേ എന്ന കിലുക്കത്തിലെ മോഹൻ ലാലിന്റെ ഡയലോഗാണപ്പോൾ ഓർമ്മ വന്നത്.  ഗത്യന്തരമില്ലാതെ പൊതിയും വാങ്ങി കടലിൽ പായ പൊട്ടിയ പായ്കപ്പൽ കണക്കെ മുന്നോട്ടു നീങ്ങി
കവറിലുള്ള
ചപ്പാ_  "തീ മെയ്ക്കർ" തന്നെ നോക്കി പല്ലിളിച്ചു.
സമയമാം രഥത്തിൽ ഞാൻ...... എന്ന പാട്ടിന്റെ ഈണത്തിൽ  പശ്ചാത്തല സംഗീതം ആ സമയത്ത് എവിടെ നിന്നോ മുഴങ്ങുന്നുണ്ടായിരുന്നു. !

ശിവൻ കക്കടവത്ത്

സോപ്പ് ചീപ്പ് കണ്ണാടി

സോപ്പ് ചീപ്പ് കണ്ണാടി

    പതിവിലും നേരത്തെ എഴുനേറ്റ് കുളിയ്ക്കാൻ പുറപ്പെട്ടപ്പോഴാണ് 'എങ്ങോട്ടാ! എന്ന സഹധർമ്മിണിയുടെ ചോദ്യം. സത്യത്തിൽ അപ്പോൾ മാത്രമാണ് താനോരു റിട്ടയേഡ് ഉദ്യോഗസ്ഥനായി മാറി എന്ന തിരിച്ചറിവ്  അദ്ദേഹത്തിനുണ്ടായത്.
 തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിൽ നിന്ന് പൊടുന്നനവേ ഒഴിഞ്ഞ ഷെഡ്യൂളിലേക്ക് മാറിയ രവിയേട്ടനു മുമ്പിൽ ഇനിയെന്ത് എന്ന ചോദ്യചിഹ്നം  ആദ്യമായി പ്രതിഫലിച്ചു.
ഹൊ ഇന്നലെ വരെ എന്തു തിരക്കായിരുന്നു.
രാവിലെ എത്ര നേരത്തെ എഴുന്നേറ്റാലും 8 മണിയ്ക്കുള്ള ബസ് പിടിയ്ക്കാൻ ഓടുക തന്നെ വേണം.
 ഓഫീസിൽ സമയത്തു തന്നെ എത്തണമെന്ന കാര്യത്തിൽ കണിശക്കാരനായ അദ്ദേഹം പക്ഷെ മറവിയുടെ
'' ഉസ്താദ് " ആയിരുന്നെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ എന്തെങ്കിലും ഒന്ന് മറക്കാത്ത ദിവസങ്ങൾ അദ്ദേഹത്തിന്റെ കാര്യത്തിൽ വിരളമായിരുന്നു ഒന്നുകിൽ കണ്ണട അല്ലെങ്കിൽ പഴ്സ് അതുമല്ലെങ്കിൽ ഓഫീസിന്റെ താക്കോൽ. ഇക്കാരണം കൊണ്ടു തന്നെ പല പ്രാവശ്യം ബസ് കിട്ടാതെ ഓട്ടോ വിളിച്ച് പോവേണ്ടതായും സഹധർമ്മിണിയോ കുട്ടികളോ മറന്ന സാധനവുമായി ഓഫീസിലേക്ക് ഓടേണ്ടതായും വന്നിട്ടുണ്ട്.മറന്ന സാധനം കൊണ്ടുവരാൻ രണ്ടു മക്കളും കൂടി ബ്ലാക്ക് മെയിൽ നടത്തി സിനിമാ ടിക്കറ്റ് ഒപ്പിച്ച ഒരു സംഭവവും  ഉണ്ടായിട്ടുണ്ട്.
എതായാലും ഈ മറവിക്കൊരു പരിഹാരം വേണമെല്ലാ അങ്ങനെയാണ് ഇതൊക്കെ ഓർമ്മിപ്പിക്കാൻ എല്ലാവരും ഒരു കടുത്ത തീരുമാനമെടുത്തത്.അന്നു മുതൽ ഒരു വഴിയ്ക്ക് പോവുമ്പോൾ തിരിച്ചുവിളിക്കരുതെന്ന പ്രമാണം തെറ്റിച്ചു കൊണ്ടുള്ള സഹധർമ്മിണിയുടേയും കുട്ടികളുടേയും വിളി സത്യത്തിൽ ഒരു അനുഗ്രഹമായി മാറുകയായിരുന്നു.
ദേ കണ്ണടയും  താക്കോലും പേനയും എന്ന് സഹധർമ്മിണി ് പറഞ്ഞു തീരുന്നതിനു മുമ്പ്
 അഛാ പഴ്സ് എന്ന് മുത്ത മകളുടെയും '
സോപ്പ് ചീപ്പ് കണ്ണാടി എന്ന് കളിയാക്കിക്കൊണ്ടുള്ള ഇളയ മകളുടേയും ഓർമ്മപ്പെടുത്തൽ. അത മാത്രമോ ഒരു കുടുംബാംഗത്തെപ്പോലെ കഴിഞ്ഞ ആമിനത്താത്ത ,പോവുമ്പോൾ ഗെയിറ്റി നടുത്തു തന്നെയു'ണ്ടാവും അടുത്ത ചെക്ക് പോസ്റ്റ്.
"മോനെ താക്കോലെടുത്തല്ലോ ല്ലേ!"
സ്നേഹത്തോടെ യു ളള അവരുടെ ചോദ്യം.
ഇനി മുതൽ അതൊന്നും വേണ്ടല്ലോ!

 പക്ഷെ അതിലേറെ അദ്ദേഹത്തെ ചിന്തിപ്പിച്ചത് മറ്റൊന്നായിരുന്നു. ഇതു വരെ യുണ്ടായിരുന്ന വരുമാനം പകുതിയാവുക യും എന്നാൽ പകുതിയായിരുന്ന ഗൃഹനാഥൻ ഇനി മുതൽ ഇരട്ടിയാവുകയും ചെയ്യുകയാണെന്ന തമാശ രൂപേണയാണെങ്കിലും നടത്തിയ ഒരു സഹപ്രവർത്തകന്റെ ആശംസാപ്രസംഗം. !  ശാരീരികാരോഗ്യവും മാനസികാരോഗ്യവും ഒരു പോലെ ജീവിതത്തിൽ പ്രധാനമാണെന്ന മറ്റൊരാളുടെ പരാമർശവും ചിന്തനീയമായി അദ്ദേഹത്തിന് തോന്നി. ആദ്യദിനം അങ്ങനെ ചിന്താഭാരത്തോടെ ഇഴഞ്ഞു നീങ്ങുകയായിരുന്നു.

പിറ്റെ ദിവസം രാവിലെ ആരോ പറമ്പ് കളയുന്ന ശബ്ദം കേട്ട് പുറത്തേക്ക് വന്ന അദ്ദേഹത്തിന്റെ മകൾ അക്ഷരാർത്ഥത്തിൽ ഞെട്ടി.  തോളിൽ തൂമ്പയുമായി വിയർത്തൊലിച്ച് വരുന്ന തന്റെ അഛൻ.
മോളെ അഛനിനി മുതൽ തിരക്കാണ് നമുക്കുള്ള പച്ചക്കറികളും പഴങ്ങളും നമുക്കു വീട്ടിൽ തന്നെ ഉണ്ടാാക്കണം  വിഷമില്ലാത്ത ഭക്ഷണത്തിനായി '' പിന്നെ
രാവിലത്തെ ഈ ഡ്യൂട്ടി കഴിഞ്ഞാൽ അഛന് 8 മണിക്കുള്ള ബസ്സിനു തന്നെ പോകണം. അതെന്താ അഛാ!
ആകാംക്ഷ വിടർന്ന മകളുടെ മുഖത്തേക്ക് നോക്കി അദ്ദേഹം പറഞ്ഞുi ഞാൻ ഇന്നു മുതൽ പാലിയേറ്റീവ് കെയറിലെ വളണ്ടിയർ ആണ്. ഇതു വരെയുള്ള ജീവിതത്തിൽ കഷ്ടപ്പെടുന്നവർക്കും നിരാലംബരായ രോഗികൾക്കും വേണ്ടി ഒന്നും  ചെയ്യാൻ സാധിച്ചിട്ടില്ല.
അദ്ദേഹത്തിന്റെ മുഖത്ത് നിശ്ചയദാർഡ്യം സ്പഷ്ടമായിരുന്നു.

ഫോണെത്തോ ?
കണ്ണട യെടുത്തോ ?
സോപ്പ് ചീപ്പ് കണ്ണാടി
ബാഗുമായി പുറത്തിറങ്ങിയ അദ്ദേഹത്തോട്
ചോദ്യങ്ങൾ ആവർത്തിക്കപ്പെട്ടു.
ധൃതിയിലുള്ള അദ്ദേഹത്തിന്റെ പോക്കു കണ്ട ഗെയിറ്റി നടത്തു് ആമിനത്താത്ത സ്തബ്ദയായി  നിന്നു  ചോദ്യങ്ങളൊന്നും ചോദിക്കാനാവാതെ !

ശിവൻ കക്കടവത്ത്




Monday, 4 December 2017

ഹായ്
എന്റെ മനസ്സിൽ വരുന്ന കൊച്ചു കൊച്ചു ചെറുകഥകൾ കത്തിക്കുറിയ്ക്കാനൊരിടമാണിത്
പ്രോൽസാഹിപ്പിക്കണേ!

ശിവൻ കക്കടവത്ത്

No comments:


ഹായ്
എന്റെ മനസ്സിൽ വരുന്ന കൊച്ചു കൊച്ചു ചെറുകഥകൾ കത്തിക്കുറിയ്ക്കാനൊരിടമാണിത്
പ്രോൽസാഹിപ്പിക്കണേ!